ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കറിനെ നാല് ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇഡിയുടെ ആവശ്യപ്രകാരം കൂടുതൽ ദിവസം കസ്റ്റഡി അനുവദിച്ചത്. നേരത്തെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടെങ്കിലും കേസിൽ ശിവശങ്കറിന് ക്യത്യമായ പങ്കുണ്ടെന്നും അതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ഇഡി അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി നീട്ടിയത്
സർക്കാരിൻ്റെ ഭവന പദ്ധതിയായ ലൈഫ് മിഷനുവേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നൽകിയിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു ചോദ്യം ചെയ്യലിനെത്താന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയത്. ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.