‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ്
ഏറെകാലമായി ബി ജെ പി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ ഒടുവിൽ കോൺഗ്രസ് പാളയത്തിലേക്ക് . ഇന്നലെ രാത്രി എ ഐ സി സി നേതൃത്വം സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയത് . ബി ജെ പി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന പാലക്കാട് ഉപൾതെരഞ്ഞെടുപ്പിൽ സന്ദീപ് വാര്യരുടെ മാറ്റം വലിയ തിരിച്ചടിയാകും .കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും അനുമതി നൽകിയതോടെയാണ് പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടാക്കിയത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചിലപരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. എന്നാൽ
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും അകന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നൽകാത്തതോടെ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.