മതങ്ങൾ തമ്മിലുള്ള സംഘർഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു മുസ്‌ലിം സംഘടനകളുടെ ചർച്ചയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലടിച്ചാലേ സിപിഎമ്മിനു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂ. ഇക്കാര്യം അറിയാവുന്നതു കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്.
ആർഎസ്എസുമായി മുസ്‌ലിം സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല. മുസ്‌ലിം സംരക്ഷകർ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ മുസ്‌ലിം പ്രീണനം തീവ്രവാദ ശക്തികൾക്കു മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവർക്കും അറിയാം എന്നും അദ്ദേഹം പ്രതികരിച്ചു