കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി. ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ.കെ. ശൈലജ അടക്കം 11 പേർ രണ്ടാഴ്ചയ്ക്കകം ലോകായുക്ത നോട്ടീസിന് മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.
കെ.കെ. ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി.
ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കു നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനേത്തുടർന്നാണു കേസ് ഫയലിൽ സ്വീകരിച്ചത്.
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർതിഥി ആയിരുന്ന വീണ എസ്. നായരാണു ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത്. സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു..