‘ഈ വിഷപ്പാമ്പിനെ ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടംസ്വീകരിക്കുകയോ, കഷ്ടം
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തിൽ. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിൽ ആകുന്നത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോൺഗ്രസ് പരാജയ ഭീതിയിൽ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമർശങ്ങൾ ഒക്കെ ഡിലീറ്റ് ചെയ്യാൻ കോൺഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആർ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു .അദ്ദേഹത്തിന്‍റെ അമ്മ ആർഎസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോൾ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാർ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതിന്‍റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് കണ്ടത് കാഫിർ സ്ക്രീൻ ഷോട്ടിന്റെ മോഡിഫൈഡ് വേർഷനാണെന്ന് ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താൽ മനസിലാക്കാം. പത്രത്തിന്‍റെ കോപ്പി എംബി രാജേഷിന്‍റെ വീട്ടിലും എകെ ബാലന്‍റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയർ ക്രിസ്റ്റൽ ക്ലിയർ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട നൽകിയ പരസ്യമാണിത്. പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്. സിപിഎം കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും.
അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളത്. തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ല. സിപിഎം വിദ്വേഷ പ്രചാരണം നടത്തുന്നില്ല. സന്ദീപിന്‍റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു. പരസ്യത്തെ മറ്റൊരു നിലയിലേക്ക് തിരിച്ചുവിടുന്നത് നീച ബുദ്ധിയാണ്. ആര്‍എസ്എസ് വിട്ടുപോകില്ലെന്ന് സന്ദീപ് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. സന്ദീപ് പറഞ്ഞ കാര്യം മാത്രമാണ് അതിലുള്ളത്.
ഞങ്ങള്‍ എന്ത് പരസ്യം കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഏത് ഉള്ളടക്കം ഏത് പത്രത്തിന് കൊടുക്കണമെന്ന് സിപിഎം തീരുമാനിക്കും. സന്ദീപിനെ സ്വീകരിച്ചപ്പോള്‍ ആർക്കാണ് ഷാൾ ഇട്ടതെന്ന് കെ. സുധാകരന് മനസിലായിട്ടില്ല.സന്ദീപിനാണോ ഷാൾ ഇട്ടത് എന്ന് സുധാകരന് മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കാണിച്ച് തരാമെന്നാണ് കോൺഗ്രസിൽ ചിലർ ഉള്ളിൽ പറയുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോച്ച് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്.